National
പാറ്റ്ന: ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിച്ചാൽ "മയി ബഹിൻ മാൻ യോജന പ്രകാരം'30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മകരസംക്രാന്തി ദിനമായ ജനുവരി 14ന് എല്ലാ സ്ത്രീകളുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ തേജസ്വി വ്യക്തമാക്കി. ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു.
ബിഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും "മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു.
ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും വീതം നൽകും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിൽനിന്നും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധി തേടുക. ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മന്ത്രി മൈഥിലി ഠാക്കൂര്‍ തുടങ്ങി പ്രമുഖരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
National
പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായ് എന്ന അല്ലാഹ് റായ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി പട്ന ചിത്രഗുപ്തിലെ മുന്നചക് പ്രദേശത്താണു സംഭവം. അജ്ഞാതരായ രണ്ടുപേർ റായിയുടെനേരേ വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പാണു സംഭവം. രാഘോപുർ നിയമസഭാമണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പായ നേതാവായിരുന്നു റായ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു.
വെടിയേറ്റ ആർജെഡി നേതാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആറു കാട്രിഡ്ജുകൾ കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊലനടത്തിയതിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടുന്നതു കാണാം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പട്ന ഈസ്റ്റ് പോലീസ് സൂപ്രണ്ട് പരിജയ് കുമാർ പറഞ്ഞു.